കേരളത്തിലെ ഭരണകൂടം കയ്യാളിയിരുന്ന മേല്‍ജാതിക്കാര്‍ക്കും അവരെ സഹായിച്ചിരുന്ന നായന്മാരടക്കമുള്ളവര്‍ക്കും തീരപ്രദേശങ്ങളിലെ മുസ്‌ലി ങ്ങളുമായി ആരോഗ്യകരമായ ബന്ധമുണ്ടാകാന്‍. പ്രധാന കാരണം മുസ്‌ലിം കടല്‍ക്കച്ചവടക്കാരുമായുള്ള നല്ല ബന്ധമായിരുന്നു. എല്ലാ കച്ചവടത്തിനും ആവശ്യമായിട്ടുള്ളത് സൗഹൃദവും സമാധാനവുമാണ്. നല്ല സൗഹൃദവും സമാധാനവും നിലനിര്‍ത്തിക്കൊണ്ടാണ് കേരളതീരത്തെ മത മൈത്രി ആഘോഷ മാക്കിയിരുന്നത്.
ഏതാണ്ട് 18ാം നൂറ്റാണ്ട് കാലംവരെ മുസ്‌ലിങ്ങള്‍ തീരപ്രദേശങ്ങളില്‍ മാത്രമാണ് ഉണ്ടായിരുന്നത്. 18ാം നൂറ്റാണ്ടോടുകൂടിയാണ് ഇസ്‌ലാം കേരളത്തിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത്. യമനില്‍ നിന്നു വന്ന മതപ്രബോധകരാണ് ഇതിനു തുടക്കംകുറിക്കുന്നത്. പത്താം നൂറ്റാണ്ടോടെ ത്തന്നെ കേരളത്തിലെ തുറമുഖനഗരങ്ങളില്‍ വേരോടിയിരുന്ന മുസ്‌ലിങ്ങള്‍, ഉള്‍നാടുകളിലേക്ക് വ്യാപിച്ചിരുന്നില്ല. 9ാം നൂറ്റാണ്ടിനു മുന്‍പും അറബികള്‍ കേരളത്തിലെത്തിയിട്ടുണ്ട്. എന്നാല്‍ ഇസ്‌ലാമികവിശ്വാസം വരും മുന്‍പുള്ള അറബികള്‍ ഒരു പേഗണ്‍ ആയാണ് തുറമുഖനഗരങ്ങളില്‍ പെരുമാറി യിരുന്നത്. തീരപ്രദേശത്തുള്ള ഹിന്ദുസ്ത്രീകളെ ഭാര്യമാരാക്കിക്കഴിഞ്ഞിരുന്നു. ഇസ്‌ലാമിന്റെ വരവിനു ശേഷമാണ് ഒരു ആവാസകേന്ദ്രത്തിലെന്നവിധം സാമൂഹികജീവിതം അവര്‍ നയിക്കുവാന്‍ തുടങ്ങിയത്. മുസ്‌ലിങ്ങളുടെ വരവിനു ശേഷം തീരപ്രദേശങ്ങളില്‍ അറബികളുടെ ഇത്തരം സെറ്റ്ല്‍ മെന്റുകള്‍ ഉണ്ടായി. ഇസ്‌ലാമികാശയത്തോടുകൂടി കുടുംബരൂപങ്ങളും പ്രത്യക്ഷപ്പെട്ടു.
ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് അക്കാലത്ത് ഇസ്‌ലാം ചെന്നെത്താതിരു ന്നതിന്റെ കാരണം പ്രധാനമായും കച്ചവടക്കാര്‍ തീരപ്രദേശം വിട്ട്കൂടുതലായി യാത്ര ചെയ്തിരുന്നില്ല എന്നതാണ്. അവര്‍ക്കതാവശ്യമായിരുന്നില്ല. പുഴകളി ലൂടെ സുഗന്ധദ്രവ്യവ്യഞ്ജനങ്ങള്‍ കിട്ടുന്ന കിഴക്കന്‍ പ്രദേശങ്ങളിലേക്ക് മുസ്‌ലിം കച്ചവടക്കാര്‍ യാത്രചെയ്തിരുന്നു. ഉത്പാദകരുമായി ബന്ധം വെച്ചുപുലര്‍ത്തുകയും മുന്‍കൂര്‍ പണം നല്കി കച്ചവടമുറപ്പിക്കുകയും ഉത്പന്നങ്ങള്‍ ശേഖരിച്ച് പുഴമാര്‍ഗം മടങ്ങുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ പല ജാതി വിഭാഗങ്ങള്‍ പങ്കെടുത്തിട്ടുണ്ടാവും. പുഴവഴിയുള്ള സഞ്ചാരമാര്‍ഗത്തില്‍ ചില ദേശങ്ങളില്‍ മുസ്‌ലിങ്ങള്‍ താമസിക്കുകയും സെറ്റ്ല്‍മെന്റുകള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ചാലിയാര്‍, കടലുണ്ടി, ഭാരതപ്പുഴകളുടെ തീരങ്ങളില്‍ മുസ്‌ലിം ആവാസകേന്ദ്രങ്ങളുണ്ടായിരുന്നു. 9ാം നൂറ്റാണ്ടിനുശേഷം ക്രമേണ ഉണ്ടായ ഈ ജനപഥങ്ങള്‍, ഉള്‍നാടന്‍ സാമൂഹിക ജീവിതത്തെ 18ാം നൂറ്റാണ്ട് വരെയും കാര്യമായി ബന്ധപ്പെടുകയോ സ്വാധീനി ക്കുകയോ ചെയ്തിട്ടില്ല.
ഉള്‍നാടന്‍ പ്രദേശങ്ങളിലെ സുഘടിതമായ ജാതിവ്യവസ്ഥ ഈ സമ്പര്‍ക്ക ത്തിനു തടസ്സമായി നിന്നിരുന്നു. ചില പ്രദേശങ്ങളില്‍ മുസ്‌ലിങ്ങള്‍ താമസി ച്ചിരുന്നു എന്നതിനപ്പുറം, ഇസ്‌ലാം പടര്‍ന്നു പിടിക്കാതെ പോയത് ജാതിവ്യവസ്ഥയുടെ കാഠിന്യംകൊണ്ടുതന്നെയായിരുന്നു. എന്നാല്‍ മുസ്‌ലിം ആവാസകേന്ദ്രങ്ങളിലുള്ള മറ്റു ജാതിക്കാരില്‍ ചിലര്‍ ഇസ്‌ലാം മതത്തെ ആശ്ലേഷിക്കുകയും, കച്ചവടമുസ്‌ലിങ്ങളുടെ എണ്ണം പെരുകുവാന്‍ കാരണമാ ക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ കഠിനമായ ജോലികളെടുക്കു ന്നവരുണ്ടായിരുന്നു. കച്ചവടത്തോട് ചേര്‍ന്ന് സാധനങ്ങള്‍ കയറ്റിറക്ക് നടത്തുന്നവരും ശേഖരിച്ചു സൂക്ഷിക്കുന്നവരുമായ ഇക്കൂട്ടരില്‍നിന്നാണ് കേരളത്തിലെ മുസ്‌ലിം സമൂഹം വ്യാപിക്കുന്നത്. ഈ വിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകളെ അറബികളോ ആദ്യകാലമുസ്‌ലിങ്ങളോ വിവാഹം കഴിക്കുകയും സ്ത്രീകളെ ഹൈന്ദവ ജാതി ആചാരങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാനനുവ ദിക്കുകയും ചെയ്തതായി ശൈഖ് സൈനുദ്ദീന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവരി ലുണ്ടായിരുന്ന മക്കളെ മുസ്‌ലിമായി വളര്‍ത്തുകയും ചെയ്തു. ഭ്രഷ്ട് കല്പിക്കപ്പെട്ട ഹിന്ദു സ്ത്രീകളും ഇസ്‌ലാമികജീവിതത്തിലേക്ക് വന്നിരുന്നു വെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈ തീരപ്രദേശസമുദായം മലബാറിലെ കച്ചവടം സമ്പുഷ്ടി പ്രാപിക്കാനും നിലനിര്‍ത്താനും കാരണമാക്കിയതുകൊണ്ട്, ഭരണകര്‍ത്താക്കളായ ഹൈന്ദവരുമായി സമാധാനപൂര്‍ണമായ ബന്ധം നില നിര്‍ത്തി.
ആദ്യകാലങ്ങളില്‍ കച്ചവടക്കാരുടെ കപ്പല്‍ തീരത്തടിഞ്ഞാല്‍ അതിലുള്ളവര്‍ ആക്രമിക്കപ്പെടുകയും കപ്പലിലെ വസ്തുവകകള്‍ കൊള്ളയടിക്കുകയും ചെയ്യുക പതിവായിരുന്നു. എന്നാല്‍ കേരളത്തിന്റെ തീരങ്ങള്‍ ഇതിനൊരപവാ ദമായിരുന്നു. കയറ്റിയയ്ക്കുന്ന വിഭവങ്ങളുടെ ലഭ്യതയും വന്‍ലാഭവും കച്ചവടക്കാരെ തീരപ്രദേശങ്ങളില്‍ നിലനിര്‍ത്തുവാന്‍ കാരണമായി. അതു ഭരണകര്‍ത്താക്കളുടെ ആവശ്യമായിരുന്നു. കച്ചവടത്തേയും കച്ചവടക്കാരായ മുസ്‌ലിങ്ങളേയും ഹൈന്ദവ ഭരണകര്‍ത്താക്കള്‍ പ്രോത്സാഹിപ്പിച്ചിരുന്നു. മുസ്‌ലിങ്ങള്‍ക്ക് അവരുടെ മതാചാരങ്ങള്‍ തുടരാനുള്ള സ്വാതന്ത്ര്യം നല്കിയിരുന്നു. പള്ളികളുണ്ടാക്കാനും നടത്താനും സഹായിച്ചിരുന്നു. സാമൂതിരി മിസ്‌കാല്‍ പള്ളി, മുച്ചുന്തിപ്പള്ളി തുടങ്ങിയ മുസ്‌ലിം ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ സ്ഥലം നല്കിയതും മറ്റു സഹായങ്ങള്‍ ചെയ്തുകൊടുത്തതും ചരിത്രവസ്തുതയാണ്.
മുസ്‌ലിങ്ങള്‍ക്ക് തീരപ്രദേശങ്ങളിലെ നായര്‍, കീഴാളജാതിവിഭാഗങ്ങളു മായാണ് പ്രധാനമായും ബന്ധമുണ്ടായിരുന്നത്. നമ്പൂതിരിമാരുമായി അടുത്ത ബന്ധം മുസ്‌ലിങ്ങള്‍ക്കുണ്ടായിരുന്നില്ല. കച്ചവടക്കാരുടെ 'കാവല്‍ചങ്ങാതം' നല്കിയ നായന്മാരും മറ്റു സഹായങ്ങള്‍ ചെയ്ത താഴ്ന്ന ജാതിക്കാരും മുസ്‌ലിങ്ങളുമായി നല്ല സൗഹൃദബന്ധമാണ് വെച്ചുപുലര്‍ത്തിയിരുന്നത്. വൈവാഹികകുടുംബ ബന്ധമായത് വളരുമ്പോള്‍, നേരത്തേ കെട്ടിപ്പടുത്ത സൗഹാര്‍ദപൂര്‍വമായ അന്തരീക്ഷം യാതൊരുവിധ സംഘര്‍ഷങ്ങള്‍ക്കും വഴിവെച്ചില്ല. കച്ചവടക്കാരില്‍നിന്ന് നായന്മാര്‍ക്ക് സാമ്പത്തികമായ നേട്ട ങ്ങളുമുണ്ടായിരുന്നു. അവര്‍ക്ക് പാരിതോഷികമായി ലഭിച്ചിരുന്ന സ്വര്‍ണവും മറ്റും ഭൂമിയുടെ അധികാരികളായിരുന്ന നമ്പൂതിരിമാര്‍ക്ക് കാണിക്കവെച്ച്, ഭൂമിയുടെ മീതെ 'കാണാവകാശം' നേടിയെടുത്ത് കൃഷിയിലൂടെ പില്ക്കാലത്ത് പ്രബലസമുദായമാക്കാനും സഹായിച്ചിട്ടുണ്ട്. നമ്പൂതിരിമാരുമായി നായന്മാര്‍ ക്കുണ്ടായിരുന്ന 'സംബന്ധം' അത് എളുപ്പം സാധ്യമാക്കുകയും ചെയ്തു.
അറബികളും കച്ചവടത്തിലേര്‍പ്പെട്ടിരുന്ന മാപ്പിളമാരും സമ്പന്നരായിരുന്നു. നമ്പൂതിരിമാര്‍ സമ്പന്നരായിരുന്നില്ല. നാടുവാഴികളും അത്ര സമ്പന്നരായിരു ന്നില്ല. കച്ചവടക്കാര്‍ ഭരിക്കുന്നവരെയും അധികാരികളെയും തൃപ്തിപ്പെടു ത്താന്‍ മാര്‍ഗങ്ങള്‍ അവലംബിച്ചു. വ്യാപാരമേള കച്ചവടക്കാരെ സഹായിച്ചിരുന്ന ഹിന്ദു വിഭാഗങ്ങളുമായി മുസ്‌ലിങ്ങള്‍ക്ക് നല്ല ബന്ധമുണ്ടാ ക്കാന്‍ കാരണമായി. കുടുംബബന്ധവും അറബിമലയാളം, വേഷം, ഭാഷ മുതലായ പലതും രൂപപ്പെടാന്‍ ഇതുകാരണമാക്കി. ഇരു വിഭാഗങ്ങളും അങ്ങോട്ടുമിങ്ങോട്ടും വാങ്ങുകയും നല്കുകയും ചെയ്തു. ഒരു സമന്വയ സംസ്‌കാരം സ്വരൂപിക്കുകയായിരുന്നു. ഭാഷയുടെ കാര്യമെടുക്കുക. അറബിമലയാളത്തില്‍ ലഭിച്ച ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രാചീനം ഖാസി മുഹമ്മദിന്റേതാണ്: മുഹ്‌യുദ്ദീന്‍മാല ഇതിലെ ഭാഷ വളരെ പരിഷ്‌കൃതമായ ഭാഷയാണ്. അതിനു മുന്‍പുതന്നെ അറബിമലയാളത്തിന്റെ മുന്‍രൂപങ്ങള്‍ ഇവിടെ നിലനിന്നിരുന്നു എന്നതുറപ്പാണ്. ഇത് മലബാറിലെ സമന്വയ സംസ്‌കാരത്തിന്റെ അനന്യമായ മാതൃകയാണ്.
മലബാറിലെ അസാധാരണമായ ഹൈന്ദവമുസ്‌ലിം സൗഹാര്‍ദത്തിന് തെളിവു നല്കുന്ന ഉദാഹരണങ്ങള്‍ ചരിത്രത്തില്‍നിന്ന് ലഭിച്ചിട്ടുണ്ട്. മുസ്‌ലിം പള്ളികള്‍ ഉണ്ടാക്കാനും നടത്താനും ഹിന്ദു ഭരണാധികാരികള്‍ സഹായം നല്കി. മതപണ്ഡിതന്മാര്‍ക്ക് പാരിതോഷികങ്ങള്‍ നല്കുകയും ചെയ്തു. താഴ്ന്ന ജാതി വിഭാഗങ്ങളില്‍നിന്ന് മതം മാറ്റം ചെയ്യപ്പെടുന്നതിന് ഭരണാധികാ രികള്‍ എതിരായിരുന്നില്ല. മുസ്‌ലിങ്ങള്‍ ഭരണാധികാരികളോട് അസാധാരണ മായ കൂറു കാണിച്ചിരുന്നുതാനും. തുറമുഖാധിപന്‍ 'ഷാബന്തര്‍' കോയയായി രുന്നു. മാമാങ്കത്തിന് അധിപനായി നില്ക്കാന്‍ മുസ്‌ലിം സേനാനായകന്മാരു ണ്ടായിരുന്നു. കടല്‍മാര്‍ഗം നയിച്ചിരുന്ന പടയുടെ ഉത്തരവാദിത്വം മുസ്‌ലിങ്ങള്‍ ക്കായിരുന്നു. കരയിലൂടെ നായന്മാരും കടലിലൂടെ മാപ്പിളമാരും നയിച്ചിരുന്ന പടകളിലൂടെയാണ് സാമൂതിരി മാമാങ്കത്തിന്റെ അധിപതി എന്ന സ്ഥാനം കരസ്ഥമാക്കുകയും നിലനിര്‍ത്തുകയും ചെയ്തിരുന്നത്.
കിഴക്കന്‍ദേശത്തെ ഭരണാധികാരികളില്‍ പ്രമുഖനായിരുന്നു പറമ്പി നബി. അദ്ദേഹത്തിന്റെ സമുദ്രതീരത്തുണ്ടായിരുന്ന ആസ്ഥാനം കടത്തനാട്ടുകാര്‍ ആക്രമിച്ചപ്പോള്‍ തീരപ്രദേശ മുസ്‌ലിങ്ങളാണ് യുദ്ധസഹായം ചെയ്തു കൊടുത്തിരുന്നത്. ഇതിനു പ്രതിഫലമായി ഉള്‍നാടന്‍ പ്രദേശത്ത് ഒരു പള്ളി പണിയാന്‍ പറമ്പി നമ്പി സഹായം ചെയ്തു. ഉള്‍നാടന്‍ പ്രദേശത്തെ ആദ്യത്തെ പള്ളി മലപ്പുറത്ത് ഉണ്ടാകുന്നത് ഇങ്ങനെയാണെന്നു കാണുന്നു. 18ാം നൂറ്റാണ്ടോടു കൂടിയാണ് ഇസ്‌ലാം കേരളത്തിലെ ഉള്‍നാടുകളിലേക്ക് ഈവിധം പ്രവേശിച്ചുതുടങ്ങുന്നത്.
ഒരു കച്ചവടസമൂഹത്തിനു മൈത്രിയിലും സമാധാനത്തിലും അടിയൂന്നിയുള്ള സാമൂഹികാന്തരീക്ഷമാണ് അഭികാമ്യം. മലബാറിലെ ഈ ബന്ധത്തെ ഡോ.എം.ജി.എസ്.നാരായണന്‍ വിശേഷിപ്പിക്കുന്നത് 'പരസ്പരാശ്രിത സാമൂഹികത' എന്നാണ്. വിവിധ വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നതിനുള്ള ഐക്യപ്പെടലാണിത്. മലബാറിലെ കച്ചവടക്കാരുടെ ആവശ്യങ്ങളില്‍നിന്നിതു വ്യക്തമാകും. അവര്‍ക്കു യാത്ര ചെയ്യാനും കച്ചവടച്ചരക്കുകള്‍ കൊണ്ടുപോകാനും കപ്പലുകള്‍ ആവശ്യമായിരുന്നു. ഇവ ഉണ്ടാക്കിയിരുന്നത് ഹിന്ദുക്കളായ ആശാരിമാരാണ്. അവര്‍തന്നെയാണ് മുസ്‌ലിം പള്ളികള്‍ നിര്‍മിച്ചുകൊടുത്തതും. ആശാരിമാര്‍ ക്കു ജോലി നല്കാന്‍ മുസ്‌ലിം കച്ചവടക്കാരും ആവശ്യമായിരുന്നു. ഒരു തൊഴില്‍മേഖലയില്‍ വിജയിക്കാനും തൊഴില്‍മേധാവിത്വം നിലനിര്‍ത്താനും അവസരങ്ങള്‍ നല്കിയ മുസ്‌ലിം കച്ചവടക്കാര്‍ അവര്‍ക്ക് അനിവാര്യ മായിരുന്നു. പരസ്പരം കൊടുക്കാനും വാങ്ങാനും സഹായകരമായ ഒരു തൊഴില്‍സംസ്‌കാരം അക്കാലത്തിന്റെ നിര്‍മിതിയാണ്. ഇന്നും നിലകൊള്ളുന്ന മതമൈത്രിയുടെ വേരുകളില്‍ ആ കാലത്തിന്റെ ഊര്‍ജം കുടികൊള്ളുന്നുവെന്ന് മനസ്സിലാക്കാനാവും.
ഇതിനു സമാന്തരമായിത്തന്നെ അറേബ്യന്‍ നാടുകളില്‍നിന്ന് വന്ന പ്രബോധകര്‍ തീരപ്രദേശങ്ങള്‍ വിട്ട് അകം പ്രദേശങ്ങളിലേക്കു നീങ്ങുകയും ചെയ്തു. മുസ്‌ലിം പ്രബോധകര്‍ വ്യാപകമായി ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതും ഈ കാലയളവിലാണ്. മലബാറില്‍ ചില സൂഫി കുടുംബങ്ങള്‍ താമസമുറപ്പിക്കുകയും തദ്ദേശീയരായ താഴ്ന്ന ജാതികളിലുള്ളവരോട് സമ്പര്‍ക്കം വെച്ചു പുലര്‍ത്തുകയും ചെയ്തു. അലി തങ്ങള്‍ കോഴിക്കോട്ടും പിന്നീട് തിരൂരങ്ങാടിയിലുമെത്തി. കര്‍ഷകര്‍ ക്കിടയില്‍ ഇസ്‌ലാമികസന്ദേശം എത്തിക്കാന്‍ ഇതു കാരണമായി. ബാഫഖി കുടുംബം കച്ചവടക്കാര്‍ക്കിടയില്‍ സ്വാധീനം ചെലുത്തി. അലീവുളള തുടങ്ങിയ സൂഫിവര്യന്മാര്‍ മീന്‍പിടിത്തക്കാരുടെയിടയില്‍ പ്രവര്‍ത്തിച്ചു. കേരളത്തില്‍ മുസ്‌ലിങ്ങളുടെ വ്യാപനം ഇങ്ങനെ എളുപ്പകരമാക്കിത്തീര്‍ക്കാന്‍ നൂറ്റാണ്ടു കളായി നിലനിന്നിരുന്ന മതസൗഹാര്‍ദത്തിന്റെ അന്തരീക്ഷം സഹായക മാവുകയും ചെയ്തു.
കച്ചവട സംസ്‌കാരം പണിതുയര്‍ത്തിയ മതസൗഹാര്‍ദത്തിന്റെ വേരുകള്‍ മെല്ലെ അറ്റുതുടങ്ങുന്നത് പോര്‍ച്ചുഗീസുകാരുടെ വരവോടുകൂടിയാണ്. വാസ്‌കോഡ ഗാമയുടെ വരവും അതിനുശേഷം ഉണ്ടായ ചരിത്രസംഭവങ്ങളും മറ്റൊന്നല്ല വ്യക്തമാക്കുന്നത്. ഗാമയ്ക്ക് മലബാറിലെ വ്യാപാരക്കുത്ത കയായിരുന്നു ലക്ഷ്യം. തുടക്കത്തില്‍ത്തന്നെ അറബികളും ചൈനാക്കാരു മൊക്കെയായുള്ള കച്ചവടബന്ധം അവസാനിപ്പിക്കാന്‍ ഗാമ സാമൂതിരിയോട് ആവശ്യപ്പെട്ടു. തുടക്കത്തിലേ അത് നിരാകരിക്കപ്പെടുകയും ചെയ്തു. സാമൂതിരി മുസ്‌ലിങ്ങളുടെ ഭാഗത്തു നിന്നു. പോര്‍ച്ചുഗീസുകാര്‍ കോലത്തിരി രാജാവിന്റെയും കൊച്ചിരാജാവിന്റെയും സഹായം തേടി. കോലത്തിരി കൊച്ചി രാജാക്കന്മാര്‍ സാമൂതിരിയുടെ പ്രതാപത്തില്‍ അസൂയാലു ക്കളായിരുന്നു. സാമ്പത്തികമായും സൈനികപരമായും ദുര്‍ബലരുമായിരുന്നു. ശത്രുക്കളുടെ ഈ ഐക്യപ്പെടല്‍ സാമൂതിരിക്കു നേരേയുള്ള യുദ്ധങ്ങള്‍ക്കും അതുകൊണ്ടുതന്നെ മുസ്‌ലിം കച്ചവടക്കാര്‍ക്കു നേരേയുള്ള ആക്രമണങ്ങള്‍ക്കും കാരണമായി. കച്ചവടക്കാര്‍ക്കു സംരക്ഷണം നല്കി 'മെര്‍ഡിനറിബ്' ആയി വര്‍ത്തിച്ചിരുന്നത് മാപ്പിളമാരായിരുന്നു. മരയ്ക്കാന്മാരും മറ്റു പടയാളി കളുമടങ്ങുന്നവര്‍ പോര്‍ച്ചുഗീസുകാരുടെ ശത്രുക്കളായി മാറുന്നതെങ്ങ നെയാണ്. പോര്‍ച്ചുഗീസുകാരുമായുള്ള മാപ്പിളമാരുടെ യുദ്ധങ്ങളും, മരയ്ക്കാ ന്മാരുടെ രാജ്യസംസ്ഥാപനവും ഒടുവില്‍ അടിയറവു പറച്ചിലും കുറച്ചൊക്കെ മതസൗഹാര്‍ദത്തെ പ്രതികൂലമായി ബാധിക്കാന്‍ കാരണമാക്കിയിട്ടുണ്ട്. 1510ല്‍ അല്‍ബുക്കര്‍ക്ക് മിസ്‌കാല്‍പള്ളി ആക്രമിച്ചതു ബന്ധത്തെ കൂടുതല്‍ വ്രണപ്പെടുത്തി.
എന്നാല്‍ മലബാറിലെ ഹിന്ദു മുസ്‌ലിം മൈത്രി കുറെയേറെ തകര്‍ക്കപ്പെടുന്നത് മൈസൂര്‍ രാജാക്കന്മാരുടെ വരവോടുകൂടിയാണ്. ഹൈദരലി യുദ്ധതന്ത്രങ്ങള റിയുന്ന സേനാനായകനായിരുന്നു. പാലക്കാടന്‍ രാജാവും പിന്നീട് കണ്ണൂരിലെ ആലിരാജയുമാണ് ഹൈദരലിയെ മലബാറിലേക്ക് ക്ഷണിക്കുന്നത്. കണ്ണൂരിനടു ത്തുള്ള ബദനൂര്‍വരെ എത്തിയ ഹൈദരലി, യുദ്ധങ്ങളില്‍ അനേകം നായകന്മാരെ കൊലപ്പെടുത്തിയിരുന്നു. സാമൂതിരിക്ക് പിടിച്ചുനില്ക്കാ നാവാത്ത ഒരവസ്ഥയില്‍ സന്ധിയില്‍ ഏര്‍പ്പെടാന്‍ തുനിഞ്ഞു. ഹൈദരലിയു മായി ഏറ്റുമുട്ടാന്‍ സാധിക്കില്ലെന്നു മനസ്സിലാക്കിയ സാമൂതിരി, കുടുംബാംഗങ്ങളെ പലായനം ചെയ്യാന്‍ പ്രേരിപ്പിച്ച് കൊട്ടാരത്തിനു തീകൊടുത്ത് ആത്മഹത്യചെയ്യുകയായിരുന്നു. മൂവായിരത്തോളം പടയാളി കളെ പല ഭാഗങ്ങളിലായി നിയമിച്ചശേഷമാണ് ഹൈദരലി മടങ്ങിപ്പോയത്. നായര്‍പ്പട ഈ മൂവായിരത്തോളം വരുന്ന പടയാളികളെ വകവരുത്തി. ക്രുദ്ധനായ ഹൈദരലി തിരിച്ചുവന്ന് മഞ്ചേരി ആസ്ഥാനമാക്കി 'ഭീകരതയുടെ ഭരണം' നടത്തുകയായിരുന്നുവെന്ന് എ.പി.ഇബ്രാഹിം കുഞ്ഞിനെപ്പോലുള്ള ചരിത്രകാരന്മാര്‍ പറഞ്ഞിട്ടുണ്ട്. ഇരുപതിനായിരത്തോളം നായകന്മാര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. പലരും രക്ഷപ്പെടാന്‍ മതപരിവര്‍ത്തനം ചെയ്തു. നായന്മാരുടെ കഠിനമായ അടിച്ചമര്‍ത്തലിനു വിധേയമായിരുന്ന അടിയാളന്മാര്‍ക്ക് ഹൈദരലിയുടെ വരവ് സഹായകമായി. നായന്മാരുടെ മേധാവിത്വത്തില്‍നിന്നവര്‍ക്ക് രക്ഷപ്പെടാനായി അവര്‍ക്കിടയില്‍ ഒരു കൂട്ടായ്മയുണ്ടായി. അവരില്‍ ഭൂരിഭാഗം ഇസ്‌ലാം മതം സ്വീകരിക്കു കയും ചെയ്തു.
(മലബാര്‍ : പൈതൃകവും പ്രതാപവും എന്ന പുസ്തകത്തില്‍ നിന്ന്)
0 Comments